ഉത്രാളി ക്ഷേത്ര ഉൽപത്തിയിൽ ദേവീചൈതന്യം പ്രഥമമായി സാന്നിധ്യം അറിയിച്ച പുണ്യഭൂമിയാണ് ഉത്രാളിക്കാവിനൽപ്പം മാറി തീവണ്ടി പാതക്കുമപ്പുറം ഉത്രാളിയുടെ ദ്യശ്യ മഹിമയേകുന്ന വയലോരങ്ങളോട് ച്ചേർന്നു സ്ഥിതിച്ചെയ്യുന്ന ശ്രീ മൂലസ്ഥാനം കൂടിയായ മുല്ലക്കൽ ആൽ . ഉത്രാളിപ്പൂര മഹിമയിൽ സ്രേഷ്ഠമായ സ്ഥാനവും മുല്ലക്കൽ ആൽ പരിസരം വഹിക്കുന്നു.
ഉത്രാളിപ്പൂരത്തിൽ പൂരവേശം ദേശങ്ങളിലേക്ക് പകരുന്ന ഉത്രാളിയുടെ പറ പുറപ്പാട് ഉത്രാളി പൂരത്തിൻ്റെ ഉണർത്തുപ്പാട്ടായി വർത്തിക്കുന്നു. മുപ്പട്ടു വെള്ളി കഴിഞ്ഞു വരുന്ന ചൊവ്വാഴ്ച്ച അമ്പലത്തിൽ നിന്നും പുറപ്പെടുന്ന ഭഗവതി പറ ആദ്യം എത്തുന്നത് മുല്ലക്കൽ ആൽ അങ്കണത്തിൽ ആണ്. അവിടുത്തെ ആദ്യ പറ കോമരം കൈക്കൊണ്ട ശേഷമേ ദേശത്ത് പറയെടുപ്പ് ആരംഭിക്കുകയുള്ളു. പറപ്പുറപ്പെട്ട സായനത്തിൽ കുത്തുവിളക്കിൻ്റെ ശോഭയിൽ ഭഗവതിപറ നടവരമ്പിലൂടെ പറ വാദ്യങ്ങളുടെ അകമ്പടിയിൽ ശ്രീ മൂലസ്ഥാനത്തേക്കുള്ള പ്രയാണം എന്നും ഭക്തിയുടെ വർണ്ണനകൾക്കപ്പുറമുള്ള ഒരു അനുഭവമാണ്.
അതു കൂടാതെ വിശ്വ പ്രസിദ്ധമായ ഉത്രാളി പൂരം ദിവസം സർവ്വാഭരണ വിഭൂഷിതയായി എങ്കക്കാടിൻ്റെ ദേശകോലത്തിൽ വാദ്യഘോഷങ്ങളുടേയും ഗജവീരഅകമ്പടിയോടെയും പുറത്തേക്കെഴുന്നള്ളുന്ന ഉത്രാളി ഭഗവതി... ശ്രീ മൂലസ്ഥാനമായ മുല്ലയ്ക്കൽ ആലിൽ എത്തി ദേശക്കാർ അർപ്പിക്കുന്ന പറ സ്വീകരിച്ചു സംപ്രീതയായി മടങ്ങുകയും ചെയ്യുന്നു. ഗ്രീമീണ ഭംഗിയിലേക്ക് ഉത്സവഛായ പകരുന്ന ഒരു സന്ദർഭം കൂടിയാണ് കോലം വഹിച്ച ഗജവീരൻ തീവണ്ടി പാതമുറിച്ചുകടന്ന് പാടവരമ്പിലൂടെ ശ്രീ മൂലസ്ഥാനത്തേക്ക് എത്തുന്ന ഈ നിമിഷം.
| ദേശക്കാർക്കൊപ്പം ഉത്രാളികാവിലമ്മ ശ്രീമൂലസ്ഥാനത്തേക്ക് |
പൂരം തനിയാവർത്തനവേളയിലും ഈ ചടങ്ങ് അവർത്തിക്കുന്നു. പകൽ പൂരത്തിൽ കുഭ വയിൽ എഴുന്നള്ളത്തിനെ അനുഗമിക്കുമ്പോൾ... രാത്രി പൂരം അവർത്തനവേളയിൽ കുംഭനിലാവും കുത്തുവിളക്കിൻ്റെ ശോഭയും അകമലയിറങ്ങി വരുന്ന കുളിർക്കാറ്റും ഈ ചടങ്ങിന് ഉത്രാളിയുടെ വശ്യതയും ദൈവീകതയും ഒരുപോലെ ചാലിക്കുന്നു.
അങ്ങിനെ പ്രകൃതിയെ തന്നോടു ചേർത്ത ആരാധനമൂർത്തിയായി വാഴുന്ന ഉത്രാളിയുടെ ഭഗവത് ചൈതന്യം അതേപ്പടി മുല്ലയ്ക്കൽ ആലിലും കുടികൊള്ളുന്നു......
| ശ്രീമൂലസ്ഥാനത്തെ ആനപറ |
Comments
Post a Comment